Friday, November 20, 2020

മിഴി

 മിഴിനീരില്ലാതെ ഞാൻ ആദ്യം കരഞ്ഞപ്പോൾ

മുന്നിലായിരുമിഴികളശ്രു സാന്ദ്രം

ആ മിഴികളിൽ നിന്നു  ഞാൻ വായിച്ചെടുത്തു

മിഴി തുറപ്പിച്ചൊരെൻ ആദ്യ പാഠം

സ്നേഹത്തിൻ സുന്ദര പാഠഭാഗം

ത്യാഗത്തിൻ നറുമലർ ശാന്ത ഭാവം


അമ്മയാണാദ്യത്തെ ഗുരുനാഥയവളുടെ

അക്ഷികളാദ്യത്തെ പാഠപുസ്തകവും

അക്ഷരജ്ഞാനമതേറി വന്നപ്പോൾ

അജ്ഞത മാറിയെന്നഹങ്കരിച്ചപ്പോൾ

മറക്കാൻ തുടങ്ങിയതേതു പാഠം

ഒർക്കാൻ ശ്രമിക്കാത്തതേതു പാഠം


എൻ വഴിത്താരയിൽ വിളക്കായി ധിഷണാ

മിഴിവാർന്നൊരെൻ താത മിഴിയിണകൾ

ആ മിഴികളിലുണ്ടായിരുന്നെനിക്കുള്ള

പാഥേയവും പാത സൂചികയും

പാതി ദൂരത്തിൽ പതിയെ പതിയാ

പവിത്ര പാഠങ്ങളെ ഞാൻ മറന്നോ


ജീവിതയാനത്തിൻ യാത്രയിലെപ്പോഴോ

ജീവനിൽ പരിമളമായൊരു കണ്ണിണ

നാലു മിഴികൾ കഥ പറഞിരുന്നു

നാനാ ജഗന്മനോരമ്യമാം ഭാഷയിൽ

അക്ഷരമില്ലാത്തൊരനഘ ഭാഷ

അക്ഷരം വേണ്ടാത്തതുല്യ ഭാഷ


അക്ഷികൾ ആക്ഷരമാകുമ്പോൾ

അന്യാദൃശമാ മൃദുപാഠങ്ങൾ വീണ്ടും

സന്ധ്യാംബരത്തിലെ അമ്പിളി പോൽ

സാവധാനത്തിൽ തെളിഞ്ഞു വന്നു

സംഗീതമായി മനം നിറച്ചു

സംഗതമായിരുഹൃദയങ്ങളും


പിന്നെയും പുഴകൾ നിറഞ്ഞൊഴുകി

പലവട്ടം പിന്നെ മെലിഞ്ഞു വറ്റി

നന്മപാഠങ്ങൾ വീണ്ടുമോർപ്പിക്കാൻ

അക്ഷികൾ രണ്ടെണ്ണം വീണ്ടുമെത്തി

കുസൃതി വിളങ്ങും പിഞ്ചു മിഴികൾ

കൈവല്യമേകും ഇന്ദ്രനീലങ്ങൾ


അകതാരിൽ പക്ഷികൾ പാട്ടു പാടി

അകക്കാമ്പിലെവിടെയോ കുളിരു കോരി

ആകാശ ദീപം പോൽ പുഞ്ചിരി തൂകും

അദ്ധ്യയനത്തിൻ അനർഘ നിമിഷങ്ങൾ

അനവദ്യ സ്നേഹ ലിഖിതങ്ങളായി

നിരവദ്യ മോഹന പാഠങ്ങളായി


പാഠങ്ങളേറെ പകർന്നു തന്നക്ഷികൾ

ജ്ഞാനാഞ്ഞ്ജനത്താൽ പ്രഫുല്ലമാക്കാൻ

വിജ്ഞാന ദ്യുതിയാൽ വിളങ്ങിടുമനവധി

മഞ്ജുള നേത്രങ്ങളൊരുക്കിയീശൻ

സംസാര സാഗര യാത്രയെ സംഖ്യാത

സംവേദനങ്ങളാൽ സംസ്കരിച്ചു


പകരണം പരിചൊടു പല മിഴികളിലാ

പവിത്ര പേശല പീയൂഷ പഠിതങ്ങൾ

പാരിനെ പ്രശോഭിപ്പിക്കും ദീപങ്ങളായങ്ങു

പരിലസിക്കട്ടെയാ പേലവ നയനങ്ങൾ

വിരിയുമെൻ മിഴിനീർ കണങ്ങളിലന്നൊ

രായിരമനുപമ മാരിവിൽ മലരുകൾ



.



















No comments:

Post a Comment